ന്യൂഡല്‍ഹി: സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും"’ബലാത്സംഗ ശ്രമമല്ല’എന്നു വിധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമല്ല, മറിച്ച് അതിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.
ഈ പ്രവൃത്തി കുറ്റകൃത്യമായി കണക്കാക്കുന്നെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരം ചുമത്തിയിരുന്ന ബലാത്സംഗ ശ്രമക്കുറ്റം പുനഃസ്ഥാപിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാരില്‍ കൂടുതല്‍ സംവേദനക്ഷമത വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനാതത്വങ്ങള്‍ ശരിയായി നടപ്പാക്കുന്നതിനൊപ്പം അനുകമ്പയുടെയും സഹാനുഭൂതിയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനും ജഡ്ജിമാര്‍ ശ്രമിക്കണം. ഇതിന്റെ അഭാവം നീതിന്യായ സ്ഥാപനങ്ങളെ അവയുടെ യഥാര്‍ഥ കടമകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുമെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി.